കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ നാല് മൃതദേഹം കണ്ടെത്തി. ഇതിൽ ഒരു കുട്ടിയുടെയ സ്ത്രീയും രണ്ടുപുരുഷൻമാരുമാണുളളത്. 50 ല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഹാരിസണ്‍ മലയാളത്തിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്. ഉരുൾപൊട്ടലിൽ ഈ മേഖലയിലുള്ള വീടുകൾ, പള്ളി, ക്ഷേത്രം കാൻറീൻ എന്നിവ തകർന്നതായാണ് വിവരം.
വ്യാഴാഴ്ച മുതൽ ഈ പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി. ഇവിടെ നിന്നും റോഡുകൾ ഒലിച്ചുപോയതിനാൽ കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്.
എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ഝാര്‍ഖണ്ഡ് സ്വദേശികളായ എട്ട് കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പൂര്‍ണ്ണമായും ഒലിച്ച് പോയ നിലയിലാണ്. ഇവരെവിടെയാണെന്നും അറിയാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കനത്ത മഴയും വെളിച്ചക്കുറവും കാരണം രാത്രി പതിനൊന്നരയോടെ നിര്‍ത്തിവച്ച രക്ഷാ പ്രവര്‍ത്തനം രാവിലെ വീണ്ടും തുടങ്ങിയിട്ടുണ്ട്.

Post a Comment